
ലഖ്‌നോ: ഭോപ്പാൽ മുൻ എം.പിയും ബി.ജെ.പി. നേതാവുമായ പ്രഗ്യ സിങ് താക്കൂർ വീണ്ടും വിവാദ വിദ്വേഷ പ്രസ്താവനയുമായി രംഗത്ത്. പെൺമക്കൾ മാതാപിതാക്കളെ അനുസരിക്കുന്നില്ലെങ്കിൽ ശാരീരികമായി ശിക്ഷിക്കാൻ തയ്യാറാവണമെന്നും, അഹിന്ദുക്കളുടെ വീടുകൾ സന്ദർശിച്ചാൽ അവരുടെ കാലുകൾ തല്ലിയൊടിക്കണം എന്നുമാണ് പ്രഗ്യയുടെ പരാമർശം. ഈ മാസാദ്യം ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിലെ പ്രസംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
"കഷണങ്ങളായി ഛേദിക്കപ്പെട്ട് മരിക്കാൻ വിടരുത്"
പെൺമക്കളെ കായികമായി ശിക്ഷിക്കണമെന്ന് വാദിച്ചുകൊണ്ട് പ്രഗ്യ സിങ് നടത്തിയ പരാമർശങ്ങൾ അതിരുകടന്നതാണ്.
"നിങ്ങളുടെ മനസ്സിനെ അതിനായി പാകപ്പെടുത്തണം. നിങ്ങളുടെ മകൾ നിങ്ങളെ അനുസരിക്കുന്നില്ലെങ്കിൽ, അവർ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ അവരുടെ കാലുകൾ തല്ലിയൊടിക്കണം. അതിന് മടികാണിക്കരുത്. നമ്മുടെ മൂല്യങ്ങൾ വിലമതിക്കാത്തവരെയും മാതാപിതാക്കളെ അനുസരിക്കാത്തവരെയും തീർച്ചയായും ശിക്ഷിക്കണം. മക്കളുടെ നന്മ കണക്കിലെടുത്ത് തല്ലേണ്ടി വന്നാൽ അങ്ങനെ ചെയ്യണം. അങ്ങനെ ശിക്ഷിക്കുന്നത് മക്കളുടെ നല്ല ഭാവിക്കു വേണ്ടിയാണ്. കഷണങ്ങളായി ഛേദിക്കപ്പെട്ട് മരിക്കാൻ അവരെ വിട്ടുകൊടുക്കരുത്."
മൂല്യങ്ങൾ പിന്തുടരാത്തവരും വീട്ടിൽനിന്ന് ഓടിപ്പോകാൻ തയ്യാറെടുക്കുന്നവരുമായ പെൺകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രഗ്യ ആവശ്യപ്പെട്ടു.
മുൻപും സമാന വിവാദങ്ങൾ
വിദ്വേഷ പരാമർശങ്ങൾ നടത്തുന്നത് പ്രഗ്യ സിങ് താക്കൂറിന് ഇത് ആദ്യമായല്ല. നേരത്തെ, "എല്ലാ ഹിന്ദുക്കളും വീട്ടിൽ കത്തികളുടെ മൂർച്ച കൂട്ടിവെക്കണമെന്ന്" അവർ ആവശ്യപ്പെട്ടിരുന്നു. ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ മറുപടി നൽകാനും അവർ ആഹ്വാനം ചെയ്തിരുന്നു.
പ്രഗ്യയുടെ പുതിയ പരാമർശത്തിനെതിരെ കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത രംഗത്തെത്തി. മധ്യപ്രദേശിൽ മതപരിവർത്തനം നടത്തിയ ഏഴ് കേസുകളിൽ മാത്രമേ ശിക്ഷാവിധികൾ ഉണ്ടായിട്ടുള്ളൂ എന്നിരിക്കെ എന്തിനാണ് ഇത്രയധികം വിദ്വേഷം പ്രചരിപ്പിക്കുന്നത് എന്ന് അദ്ദേഹം ചോദ്യം ചെയ്തു.