ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയെ ‘ദുഷ്ടശക്തി’ എന്ന് വിശേഷിപ്പിച്ച തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യെ രൂക്ഷമായി വിമർശിച്ച് മുസ്‌ലിം ലീഗ് ദേശീയാധ്യക്ഷൻ കാദർ മൊഹിദീൻ. ഡിഎംകെ ദുഷ്ടശക്തിയാണെങ്കിൽ രാജ്യത്ത് സംശുദ്ധമായ ഒരു രാഷ്ട്രീയ പാർട്ടി പോലും അവശേഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.(If DMK is an evil force, then no party in the country is pure, Kader Mohideen responds to Vijay)
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിനെ തള്ളിക്കളയാനാവില്ലെന്ന് ഖാദർ മൊയ്തീൻ വ്യക്തമാക്കി. തമിഴ്നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ ഡിഎംകെ സർക്കാർ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. സാമൂഹികനീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തെ എങ്ങനെയാണ് ‘ദുഷ്ടശക്തി’ എന്ന് വിളിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
തിരുപ്പറംകുണ്ട്രം ദീപാരാധനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഹിന്ദുക്കളും മുസ്‍ലിങ്ങളും തമ്മിലുള്ള സാഹോദര്യം തകർക്കാനുള്ള വർഗീയ ശക്തികളുടെ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രദേശത്തെ ജനങ്ങൾ കാലങ്ങളായി ഐക്യത്തോടെയാണ് കഴിയുന്നത്. ഈ സമാധാനം തകർക്കാൻ ചില ശക്തികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.