ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാനാവില്ലെന്ന് ആവർത്തിച്ച ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കി. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കുമെന്ന് ഐസിസി അറിയിച്ചു. ഇതോടെ ലോക ക്രിക്കറ്റിൽ ബംഗ്ലാദേശ് പൂർണ്ണമായും ഒറ്റപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.(ICC expels Bangladesh from World Cup)
ലോകകപ്പിൽ നിന്ന് പുറത്തായതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാർഷിക വരുമാനത്തിൽ 60 ശതമാനത്തോളം ഇടിവുണ്ടാകും. ബ്രോഡ്കാസ്റ്റ് റവന്യൂ, സ്പോൺസർഷിപ്പ്, പ്രൈസ് മണി എന്നിവയുൾപ്പെടെ ഏകദേശം 240 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഈ വർഷം അവസാനം നടക്കേണ്ടിയിരുന്ന ഇന്ത്യൻ ടീമിന്റെ ബംഗ്ലാദേശ് പര്യടനവും റദ്ദാക്കാൻ സാധ്യതയുണ്ട്.
ബോർഡിന്റെ തീരുമാനത്തിനെതിരെ ബംഗ്ലാദേശ് താരങ്ങൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പ് പോലൊരു വലിയ വേദി നഷ്ടപ്പെടുന്നത് തങ്ങളുടെ കരിയറിനെ ബാധിക്കുമെന്ന് താരങ്ങൾ ആശങ്കപ്പെടുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെത്തുടർന്ന് മുസ്താഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള ബംഗ്ലാദേശ് താരങ്ങളെ ഐപിഎല്ലിൽ കളിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിലുള്ള പ്രതിഷേധസൂചകമായാണ് ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ബോർഡ് നിലപാടെടുത്തത്.