ന്യൂഡൽഹി : രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ തനിക്ക് ക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് എസ്.പി. എം.പി. അവധേഷ് പ്രസാദ്. താൻ ദളിതനായതുകൊണ്ടാണ് തന്നെ ചടങ്ങിൽ നിന്ന് മനഃപൂർവം ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.(I wasn't invited because I am a Dalit, MP says he was ignored at flag hoisting ceremony in Ayodhya)
"ശ്രീരാമൻ എല്ലാവരുടേതുമാണ്. എന്നാൽ, ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാൻ കാരണം. പൊതുജനങ്ങളാണ് എന്നെ ഇവിടെ വിജയിപ്പിച്ചത്. അതിനാൽ എനിക്ക് ഇടം ലഭിക്കേണ്ടതായിരുന്നു," അവധേഷ് പ്രസാദ് പറഞ്ഞു. പുറത്തുനിന്നുള്ള നിരവധി പേർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്, എന്നാൽ നാട്ടുകാർക്ക് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ക്ഷണിച്ചിരുന്നുവെങ്കിൽ താൻ നഗ്നപാദനായി ചടങ്ങിൽ പങ്കെടുക്കുമായിരുന്നെന്നും എം.പി. വ്യക്തമാക്കി. അവധേഷ് പ്രസാദിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദും രംഗത്തെത്തി. "പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദി വരുമ്പോൾ, പ്രാദേശിക എം.പിക്കാണ് വേദിയിൽ ആദ്യ ഇടം ലഭിക്കേണ്ടത്. എന്നാൽ അദ്ദേഹം ഒരു ദളിതനായതുകൊണ്ടാണ് ക്ഷണിക്കാത്തത്," മസൂദ് ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (നവംബർ 25) അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ പതാക ഉയർത്തിയിരുന്നു. ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്, ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.