ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിന് കാരണമായ ഗൂഢാലോചനയിൽ തനിക്ക് പങ്കില്ലെന്ന് വിദ്യാർത്ഥി ആക്ടിവിസ്റ്റ് ഷർജീൽ ഇമാം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ നിന്ന് കലാപം തുടങ്ങുന്നതിന് വളരെ മുമ്പ് തന്നെ താൻ പിന്മാറിയിരുന്നുവെന്ന് ഷർജീൽ കാർക്കർദൂമ അഡീഷണൽ സെഷൻസ് കോടതിയെ അറിയിച്ചു.(I did not support violence, Sharjeel Imam clarifies in Delhi court on Delhi riots case)
ഷർജീലിന്റെ പ്രസംഗങ്ങൾ പ്രക്ഷോഭത്തിന് 'വർഗീയ നിറം' നൽകുന്നുവെന്ന് സഹപ്രവർത്തകർ വിമർശിച്ചതിനെത്തുടർന്ന് 2020 ജനുവരി 2-ഓടെ അദ്ദേഹം പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. അതുവരെ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. സഹപ്രതി ഉമർ ഖാലിദാണ് ഷർജീലിനെ നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം അഭിഭാഷകൻ തള്ളി. ഇരുവരും കഴിഞ്ഞ ആറ് വർഷമായി സംസാരിച്ചിട്ടില്ലെന്നും ഇതിന് തെളിവായി കോൾ റെക്കോർഡുകളോ മറ്റ് രേഖകളോ ഇല്ലെന്നും അദ്ദേഹം വാദിച്ചു.
ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ കലാപം നടത്താൻ ഗൂഢാലോചന നടത്തിയെന്ന വാദവും നിഷേധിച്ചു. ട്രംപിന്റെ യാത്രാ ഷെഡ്യൂൾ പുറത്തുവരുന്നതിന് മുമ്പ് തന്നെ (ജനുവരി 28) ഷർജീൽ അറസ്റ്റിലായിരുന്നു. കലാപം നടന്ന സമയത്ത് അദ്ദേഹം പോലീസ് കസ്റ്റഡിയിലായിരുന്നു. സമാധാനപരമായ പ്രതിഷേധങ്ങൾക്കായി 'മുസ്ലീം സ്റ്റുഡന്റ്‌സ് ഓഫ് ജാമിയ' എന്ന ഗ്രൂപ്പാണ് അദ്ദേഹം രൂപീകരിച്ചതെന്നും ആയുധം ഉപയോഗിച്ചുള്ള അക്രമങ്ങളെ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും അഭിഭാഷകൻ താലിബ് മുസ്തഫ കോടതിയിൽ പറഞ്ഞു.
മറ്റു പ്രതികളിൽ നിന്ന് ഷർജീൽ മാറ്റിനിർത്തപ്പെട്ടെന്ന വാദം ഇതാദ്യമായാണ് കോടതിയിൽ ഉയരുന്നത്. ഷർജീലും ഉമർ ഖാലിദുമാണ് കലാപത്തിന്റെ സൂത്രധാരന്മാരെന്ന പ്രോസിക്യൂഷൻ വാദത്തെ പ്രതിരോധിക്കാനാണ് ഈ പുതിയ നീക്കം.