

ന്യൂഡൽഹി: ബംഗ്ലദേശ് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹസീനയുമായി ബന്ധപ്പെട്ട് ദി ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലദേശിൻ്റെ (ഐ.സി.ടി.-ബി.ഡി.) വിധി പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് ഹസീന ബംഗാളി ഭാഷയിൽ അനുയായികൾക്കായി ഓഡിയോ സന്ദേശം പുറത്തിറക്കിയത്.('I am still alive', says Sheikh Hasina, verdict is expected today)
കൂട്ടക്കൊല, പീഡനം തുടങ്ങി അഞ്ച് കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയുടെ അഭാവത്തിൽ പ്രത്യേക ട്രൈബ്യൂണൽ വിചാരണ നടത്തിയത്. ഈ വർഷം ഓഗസ്റ്റ് 3-നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ ട്രൈബ്യൂണൽ അനുമതി നൽകിയത്. വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
പ്രക്ഷോഭത്തെ തുടർന്ന് 2024 ഓഗസ്റ്റ് 5-നാണ് അധികാരം ഉപേക്ഷിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും പുറത്തുവരുന്ന വിധിയെ ശ്രദ്ധിക്കുന്നില്ലെന്നും ഹസീന പ്രതികരിച്ചു. തന്‍റെ പാർട്ടിയെ ഇല്ലായ്മ ചെയ്യാനാണ് ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്‍റെ ശ്രമമെന്നും എന്നാൽ അത് അവർ കരുതുന്നതുപോലെ എളുപ്പമല്ലെന്നും ഓഡിയോ സന്ദേശത്തിൽ ഹസീന പറയുന്നു.
"എൻ്റെ പാർട്ടി താഴേത്തട്ടിൽ നിന്നും വളർന്നു വന്നതാണ്, അല്ലാതെ അധികാര മോഹികളുടെ പോക്കറ്റിൽനിന്നും വന്നതല്ല. ഞാൻ ജീവിച്ചിരിപ്പുണ്ട്, വീണ്ടും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും, ബംഗ്ലദേശിൻ്റെ മണ്ണിൽ ഞാൻ നീതി നടപ്പാക്കും... ഞാൻ എൻ്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും," അവർ പറഞ്ഞു.