
പട്ന :ബീഹാറിൽ മദ്യനിരോധന നിയമം നടപ്പിലാക്കിയിട്ട് 9 വർഷം പിന്നിട്ടിരിക്കുന്നു, എന്നിരുന്നാലും, വ്യാജമദ്യം അടക്കമുള്ള ലഹരി വസ്തുക്കൾ ഇവിടെ ധാരാളമായി ലഭിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇപ്പോളിതാ, മദ്യം വാങ്ങാൻ പണം നൽകാത്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവം തലസ്ഥാനമായ പട്നയിൽ നിന്നാണ് പുറത്തുവന്നത്.
ധനാരുവ പോലീസ് സ്റ്റേഷൻ പരിധിയിലെ നസിർനാചക്കിലാണ് സംഭവം നടന്നത്. പ്രദേശവാസിയായ മിഥിലേഷ് കുമാറിന്റെ ഭാര്യയായ 330 വയസ്സുള്ള റൂബി കുമാരിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ഒരു ട്രക്ക് ഡ്രൈവറാണെന്നും അയാൾ മദ്യത്തിന് അടിമയാണെന്നും പറയപ്പെടുന്നു. മരണപ്പെട്ട സ്ത്രീ തയ്യൽ വഴി സമ്പാദിച്ച പണം കൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
വെള്ളിയാഴ്ച മദ്യപിച്ച നിലയിൽ വീട്ടിലെത്തിയ മിഥിലേഷ് ഭാര്യയോട് മദ്യം വാങ്ങാൻ പണം ചോദിച്ചു. ഭാര്യ പണം നൽകാൻ വിസമ്മതിച്ചപ്പോൾ അയാൾ അവളെ മർദിക്കാൻ തുടങ്ങി. ഇതിനിടെ തർക്കം രൂക്ഷമാവുകയും പ്രതി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സ്ത്രീയുടെ തലയിൽ അടിക്കുകയും ചെയ്തു. തുടർന്ന് രക്തം വാർന്ന് നിലത്ത് വീണ സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഭാര്യയുടെ മരണശേഷം പ്രതിയായ ഭർത്താവ് വീട്ടിൽ നിന്ന് ഓടിപ്പോയി. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാൻ റെയ്ഡ് നടത്തിവരികയാണ്.