ഡൽഹി : ഡൽഹിയിലെ കേശവപുരത്ത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ.ദിനേശ് ശർമ എന്നയാളാണ് ഭാര്യ സുഷമ ശർമയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യയാണെന്ന് പ്രതി പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോൾ സുഷമയുടെ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ദമ്പതികളുടെ 11 വയസ്സുള്ള മകളും ഇതേ മുറിയിലായിരുന്നു കിടന്നിരുന്നത്. എന്നാൽ കട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടി ഇതൊന്നും അറിഞ്ഞില്ല.
തർക്കത്തെ തുടർന്ന് തലയിണ ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതായി ദിനേശ് കുറ്റസമ്മതം നടത്തി. ദിനേശ് പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയാണ്. പ്രതിയായ ഭർത്താവിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സുഷമയുടെ കുടുംബാംഗങ്ങൾ പറയുന്നത്.