

ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ഒരു കൊലപാതകക്കേസായതിനാൽ പ്രതിക്ക് പെട്ടെന്ന് എങ്ങനെ ജാമ്യം അനുവദിക്കാനാകുമെന്ന് സുപ്രീം കോടതി. കേസിലെ പ്രതിയായ ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.(How can bail be granted so quickly? Supreme Court in TP murder case)
ജാമ്യം സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മുമ്പ് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്ന് കോടതി വ്യക്തമാക്കി. സാക്ഷി മൊഴികൾ അടക്കം പരിശോധിക്കാതെ ജാമ്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ജ്യോതി ബാബുവിന്‍റെ ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിയുടെ ജാമ്യഹർജിയെ ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ.കെ. രമ എം.എൽ.എ. ശക്തമായി എതിർത്തു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് രമയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു.
എന്നാൽ, ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെ.കെ. രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകൻ വാദിച്ചത്. പ്രതികൾക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും, സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഈ വിഷയത്തിൽ ഉണ്ടായതെന്നും കെ.കെ. രമ സത്യവാങ്മൂലത്തിൽ പറഞ്ഞു.
"പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകും." ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ടാണ് കെ.കെ. രമ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.