മുംബൈ: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഭവന കുംഭകോണ കേസിൽ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് മഹാരാഷ്ട്ര കായിക മന്ത്രിയും എൻ.സി.പി നേതാവുമായ മണിക്‌റാവു കൊകാതെ രാജിവച്ചു. നാസിക് സെഷൻസ് കോടതി ഇദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാജി.(Housing scam case, Maharashtra sports minister resigns after conviction)
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്. അഴിമതിക്കേസിൽ മന്ത്രി തന്നെ ശിക്ഷിക്കപ്പെട്ടത് സർക്കാരിന് വലിയ തിരിച്ചടിയായി. കായിക വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കൊകാതെ രാജിവെച്ചതോടെ, ഈ വകുപ്പിന്റെ അധിക ചുമതല ഉപമുഖ്യമന്ത്രി അജിത് പവാർ ഏറ്റെടുത്തു.
30 വർഷം മുൻപ് നടന്ന ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കൊകാതെയെ പ്രതിക്കൂട്ടിലാക്കിയത്. നാസിക് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അഴിമതി നിരോധന നിയമപ്രകാരം രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു.