ന്യൂഡൽഹി : കഴിഞ്ഞ 32 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനങ്ങളിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് പത്ത് പേർ കൂടി മരിച്ചു. ബുധനാഴ്ചയും രക്ഷാപ്രവർത്തനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും തുടർന്നു.(Himachal Pradesh monsoon rains)
തിങ്കൾ രാത്രി മുതൽ ചൊവ്വാഴ്ച വരെ പെയ്യുന്ന പേമാരിയിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടെങ്കിലും, ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകളിൽ ഒന്നായ മാണ്ഡി ജില്ലയിൽ മാത്രം കുറഞ്ഞത് 34 പേരെ കാണാതായതായി സർക്കാർ റിപ്പോർട്ട് പറയുന്നു.
തുടർച്ചയായി പെയ്യുന്ന മൺസൂൺ സംസ്ഥാനത്തെ മുഴുവൻ ദുരിതത്തിലാക്കി. നിരവധി നദികളും അരുവികളും കരകവിഞ്ഞൊഴുകുകയും സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തുടനീളം 16 മേഘവിസ്ഫോടന സംഭവങ്ങൾ, മൂന്ന് മിന്നൽ പ്രളയം, ഒരു വലിയ മണ്ണിടിച്ചിൽ എന്നിവ ഉണ്ടായിട്ടുണ്ട്.