

ഷിംല: ഹിമാചൽ പ്രദേശിലെ ധരംശാല ഗവൺമെന്റ് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും മൂന്ന് സഹപാഠികൾക്കുമെതിരെ പോലീസ് കേസെടുത്തു. റാഗിംഗിന് പുറമെ അധ്യാപകന്റെ ഭാഗത്തുനിന്ന് ക്രൂരമായ ലൈംഗിക അതിക്രമവും മർദനവും ഉണ്ടായതായി മരണത്തിന് മുൻപ് പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു.
പ്രൊഫസർ അശോക് കുമാർ തന്നെ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചിരുന്നതായും സ്വകാര്യ ഭാഗങ്ങളിൽ മോശം ഉദ്ദേശത്തോടെ സ്പർശിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകി.സെപ്റ്റംബർ 18-ന് കോളേജിൽ വെച്ച് സഹപാഠികളായ ഹർഷിത, ആകൃതി, കോമോലിക എന്നിവർ പെൺകുട്ടിയെ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും മുടി മുറിക്കുകയും ചെയ്തു. ഒന്നാം വർഷ പരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇവർ റാഗിംഗിനിരയാക്കിയത്.
ക്രൂരമായ പീഡനങ്ങളെത്തുടർന്ന് മകൾ തീവ്രമായ വിഷാദരോഗത്തിന് അടിമപ്പെട്ടതായി പിതാവ് പോലീസിനോട് പറഞ്ഞു. മകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പരാതി നൽകാൻ വൈകിയത്. മരിക്കുന്നതിന് മുൻപ് ഏഴ് ആശുപത്രികളിലായി പെൺകുട്ടി ചികിത്സ തേടിയിരുന്നു.
പ്രതികൾക്കെതിരെ ബി.എൻ.എസ് (BNS) 75, 115(2), 3(5) വകുപ്പുകളും റാഗിംഗ് വിരുദ്ധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആശുപത്രി കിടക്കയിൽ വെച്ച് താൻ നേരിട്ട ക്രൂരതകൾ പെൺകുട്ടി വിവരിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് കേസിലെ പ്രധാന തെളിവായി പോലീസ് കണക്കാക്കുന്നു.