ബംഗളൂരു: ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പരിപാടികൾ ലക്ഷ്യമിട്ട് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവിന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പൊതുയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ അനുമതി നിർബന്ധമാക്കിയ ഉത്തരവാണ് കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തത്. കേസ് നവംബർ 17-ന് വീണ്ടും പരിഗണിക്കും.(High Court stays order making permission mandatory for RSS programs in public places)
അതേസമയം, ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സർക്കാർ ഉത്തരവ് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക്മേലുള്ള നിയന്ത്രണമാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ അശോക് ഹരണഹള്ളി വാദിച്ചു. "പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതിന് അനുമതി വാങ്ങണമെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തിന്മേലുള്ള നിയന്ത്രണമാണ്."
"ഒരു പാർക്കിൽ ഒരു പാർട്ടി നടത്തിയാൽ പോലും അത് സർക്കാർ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായ ഒത്തുചേരലാകും," എന്നും ഹരണഹള്ളി ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ പരിഗണിച്ചാണ് കർണാടക ഹൈക്കോടതി സർക്കാർ ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.