മുംബൈ: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങളിലെ ഡ്രൈവർക്കും പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് സുപ്രീംകോടതി മേൽനോട്ടത്തിലുള്ള റോഡ് സുരക്ഷാ ഹൈപവർ കമ്മിറ്റി. നാല് ചക്രവാഹനങ്ങളിൽ എല്ലാവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്നും സമിതി നിർദ്ദേശിച്ചു.(Helmets should be made mandatory for two-wheelers, says Supreme Court High Power Committee)
സമിതി അധ്യക്ഷനും വിരമിച്ച സുപ്രീംകോടതി ജഡ്ജിയുമായ എ.എം. സപ്രെയും ചീഫ് സെക്രട്ടറി രാജേഷ് കുമാറും പങ്കെടുത്ത യോഗത്തിലാണ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. റോഡ് അപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ പരിഗണിച്ച്, ഈ നിയമങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് സമിതി ഊന്നിപ്പറഞ്ഞു.
സംസ്ഥാനത്തെ റോഡപകടങ്ങളിൽ 70 ശതമാനവും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരുമാണ് ഉൾപ്പെടുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ 2024-ൽ 14,565 മാരകമായ അപകടങ്ങളിലായി 15,715 പേർ മരിക്കുകയും 22,000-ത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
2025 ജനുവരിക്കും സെപ്റ്റംബറിനുമിടയിൽ മാത്രം 10,720 മാരകമായ അപകടങ്ങളിലായി 11,532 പേരുടെ ജീവൻ അപഹരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡപകടങ്ങൾ 35 ശതമാനം കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹെൽമെറ്റ് നിയമങ്ങൾ മുംബൈയ്ക്കും മുംബൈ മെട്രോപൊളിറ്റൻ മേഖലയ്ക്ക് പുറത്തും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് സമിതി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ സുപ്രധാനമായ ഒരു സർക്കുലർ പുറപ്പെടുവിച്ചു.
എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളും തങ്ങളുടെ വാർഷിക ബജറ്റിന്റെ ഒരു ശതമാനം റോഡ് സുരക്ഷ, ഗതാഗത അച്ചടക്കം, പൊതു അവബോധ പ്രചാരണങ്ങൾ എന്നിവയ്ക്കായി നീക്കിവെയ്ക്കണം. 74,427 കോടി രൂപയുടെ വാർഷിക ബജറ്റുള്ള മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) ഇനി റോഡ് സുരക്ഷാ സംരംഭങ്ങൾക്കായി 744 കോടി രൂപ നീക്കിവെയ്‌ക്കേണ്ടി വരും.
കൂടാതെ, മോശം റോഡ് രൂപകൽപ്പന, അപര്യാപ്തമായ അറ്റകുറ്റപ്പണികൾ എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഉത്തരവാദികളായ കരാറുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.