
പട്ന : ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ, ദമ്പതികളെ തോക്കിൻ മുനയിൽ നിർത്തി വൻ കവർച്ച നടത്തി. രാജീവ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭ്യുദയ നഗർ പ്രദേശത്ത്, മുഖംമൂടി ധരിച്ച ആറ് അക്രമികൾ വിരമിച്ച അധ്യാപികയെയും ഭർത്താവിനെയും തോക്കിൻമുനയിൽ ബന്ദികളാക്കി 6 ലക്ഷം രൂപയുടെ പണവും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും കൊള്ളയടിച്ചതായാണ് റിപ്പോർട്ട്.
ശനിയാഴ്ച രാത്രി പുലർച്ചെ 2.30 ഓടെയാണ് സംഭവം. അടുക്കളയുടെ ജനൽച്ചില്ല് തകർത്താണ് അക്രമികൾ വീടിനുള്ളിൽ കയറിയത്. തുടർന്ന് അവർ വീട്ടുടമസ്ഥനെയും ഭാര്യയെയും തോക്കിൻമുനയിൽ ബന്ദികളാക്കി. ഈ സമയത്ത്, വീട്ടിലെ മറ്റ് അംഗങ്ങളായ, മകനും മരുമകളും, മുകളിലത്തെ നിലയിൽ ഉറങ്ങുകയായിരുന്നു.
വീട് മുഴുവൻ നാശം വിതച്ച അക്രമികൾ അലമാര തകർത്ത് അതിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും എടുത്തുകൊണ്ട് കടന്നുകളഞ്ഞു. അക്രമികൾ പോയതിനുശേഷം, വൃദ്ധ ദമ്പതികൾ അലാറം മുഴക്കി, തുടർന്ന് ആളുകൾ ഓടി കൂടി, പോലീസിൽ അറിയിച്ചു.
വിവരം ലഭിച്ചയുടൻ ഡി.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ തകരാറിലാണെന്ന് കണ്ടെത്തിയെങ്കിലും സമീപ പ്രദേശങ്ങളിലെ ക്യാമറകളുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിയുന്നുണ്ട്. കുറ്റവാളികളെ പിടികൂടുന്നതിനായി റെയ്ഡുകൾ നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.