ന്യൂഡൽഹി: ഹിമാചലിലും കാശ്മീരിലും മഞ്ഞുവീഴ്ച ശക്തമായതോടെ ജനജീവിതം ദുസ്സഹമായി. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചതും റോഡുകൾ മഞ്ഞുമൂടിയതും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി.(Heavy snowfall in North India, 8 km long traffic jam in Manali)
മണാലി പാതയിൽ എട്ട് കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. മണിക്കൂറുകളോളം സഞ്ചാരികൾക്ക് റോഡിൽ കഴിയേണ്ടി വന്നു. സഞ്ചാരികളുടെ തിരക്ക് കാരണം മണാലിയിലെ ഹോട്ടലുകളെല്ലാം നിറഞ്ഞ അവസ്ഥയിലാണ്.
കനത്ത മഴയും മഞ്ഞുവീഴ്ചയും കാരണം ഷിംലയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലെ മഞ്ഞ് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നു. ഗുൽമാർഗിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ശ്രീനഗർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിലെ മഞ്ഞ് നീക്കി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടക്കുന്നു.
കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള കാൽനട പാതകളിൽ നാലടിയോളം ഉയരത്തിലാണ് മഞ്ഞുമൂടിയിരിക്കുന്നത്. ഇത് തീർത്ഥാടകരെയും പ്രാദേശിക വാസികളെയും ഒരുപോലെ ബാധിച്ചു. ഹിമാചൽ പ്രദേശിലെയും കാശ്മീരിലെയും ഉൾപ്രദേശങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴേക്ക് പോയിരിക്കുകയാണ്.