ന്യൂഡൽഹി: ഉത്തരേന്ത്യയിൽ രണ്ടാമത്തെ ദിവസവും കനത്ത പുകമഞ്ഞ് തുടരുന്നു. തലസ്ഥാനമായ ഡൽഹിയിൽ വായു ഗുണനിലവാരം 'ഗുരുതര' വിഭാഗത്തിൽ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമായി. മലിനീകരണം രൂക്ഷമായതിനെ തുടർന്ന് ഡൽഹിയിൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ പൂർണ്ണമായും ഓൺലൈനായി മാറ്റി.(Heavy smog in Delhi, Air quality in severe category)
ഡൽഹി സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിക്ക് പുറത്തുനിന്നുള്ള വാഹനങ്ങൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ബി.എസ്. 6 വിഭാഗത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയില്ല. വ്യാഴാഴ്ച മുതൽ ഡൽഹിക്ക് പുറത്തുള്ള ബി.എസ്. 6 വാഹനങ്ങൾക്ക് മാത്രമാകും ഡൽഹിയിലേക്ക് പ്രവേശനമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അറിയിച്ചു.
കനത്ത പുകമഞ്ഞ് ഡൽഹി, യു.പി., പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ റോഡ്, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു. ആഗ്ര യമുന എക്സ്പ്രസ് വേയിൽ ഉണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. യു.പി.യിലെ മഥുരയിൽ യമുന എക്സ്പ്രസ് വേയിൽ നിരവധി ബസുകളും കാറുകളും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്കേറ്റു. വാഹനങ്ങൾക്ക് തീപിടിച്ചത് അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.