ചെന്നൈ: തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവാരൂരിൽ ഷോക്കേറ്റ് ജയന്തി (40) എന്ന സ്ത്രീയാണ് പുതുതായി മരിച്ചത്. സംസ്ഥാനത്ത് ഇന്നും പല ജില്ലകളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് തിരുനെൽവേലി, തൂത്തുക്കുടി, തേനി അടക്കം തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rains in Tamil Nadu, Death toll rises to 5)
തിരുനെൽവേലിയിലെ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ താമിരഭരണി നദി കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറി. നദിയുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണത്ത് ഏകദേശം 15,000 ഏക്കർ സ്ഥലത്തെ കൃഷി നശിച്ചു. തൂത്തുക്കുടിയിൽ സ്ഥിതി വഷളായതിനെത്തുടർന്ന് എൻ.ഡി.ആർ.എഫ്. സംഘം എത്തിയിട്ടുണ്ട്.
പ്രധാന ദുരിത കേന്ദ്രമായ തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ സ്ഥലത്ത് നിന്ന് അടിയന്തരമായി മാറ്റിപ്പാർപ്പിച്ചു. ഡെൽറ്റ ജില്ലകളിലും ചെന്നൈയിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
ദക്ഷിണ ആൻഡമാൻ കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് മറ്റന്നാൾ സെൻയാർ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രതാ നിർദേശമുണ്ട്.