ചെന്നൈ: ശ്രീലങ്ക-ബംഗാൾ ഉൾക്കടൽ തീരത്തോട് ചേർന്ന് രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്പെട്ടു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് 'ഡിത്വാ' ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി.) മുന്നറിയിപ്പ് നൽകി.(Heavy rain likely in coastal Tamil Nadu and Andhra Pradesh)
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രാ തീരമേഖലകളിലും പുതുച്ചേരിയിലും തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ദുരന്ത നിവാരണത്തിനായി പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. സംഘങ്ങളെ വിന്യസിച്ചതായി സർക്കാർ അറിയിച്ചു.
നവംബർ 25 മുതൽ 30 വരെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യും. ഇതിൽ നവംബർ 28 മുതൽ 30 വരെ തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിൽ നവംബർ 29 മുതൽ ഡിസംബർ 1 വരെയും കനത്ത മഴ ലഭിക്കും, ഇതിൽ നവംബർ 30 ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ, നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും മഴ പ്രതീക്ഷിക്കുന്നു, നവംബർ 26, 27 തീയതികളിൽ ഇവിടെ തീവ്രമഴ പെയ്യും.
നവംബർ 26 മുതൽ 28 വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും, നവംബർ 29 ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനിടെ, മലാക്ക കടലിടുക്കിൽ ഇന്നലെ രൂപപ്പെട്ട 'സെൻയാർ' ചുഴലിക്കാറ്റ് ദുർബലമായി തീവ്ര ന്യൂനമർദമായി മാറിയിട്ടുണ്ട്.