ചെന്നൈ: തമിഴ്നാട്ടിൽ ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുന്നു. മഴയുടെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെയും പുതുച്ചേരിയിലെയും സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും 13 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain in Tamil Nadu, Orange alert in 9 districts)
ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പട്ട്, വില്ലുപുരം, കല്ലക്കുറിച്ചി, കടലൂർ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. നിലവിൽ ഇരുപതിലധികം ജില്ലകളിൽ മഴ പെയ്യുന്നുണ്ട്.
തുടർച്ചയായ കനത്ത മഴയെ തുടർന്ന് ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലുമുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ചെന്നൈയിൽ ഗണേശപുരം സബ് വേ അടച്ചു. തിങ്കളാഴ്ച മുതൽ കഴുത്തറ്റം വെള്ളമുണ്ടായിരുന്ന സബ് വേയിൽ വെള്ളം പമ്പ് ചെയ്ത് മാറ്റാൻ ശ്രമം നടന്നെങ്കിലും, വീണ്ടും കനത്ത മഴ പെയ്തതോടെയാണ് അടച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിലേക്ക് വീടിന്റെ ചുവരിടിഞ്ഞു വീണ സംഭവവും റിപ്പോർട്ട് ചെയ്തു.
ഇന്ന് ചെന്നൈയിൽ കോർപ്പറേഷന്റെ മെഡിക്കൽ ക്യാമ്പുകൾ നടക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള പല സ്ഥലങ്ങളിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയെത്തുടർന്ന് ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 6 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിൽ കൊച്ചിയിലേക്കുള്ള വിമാനവും ഉൾപ്പെട്ടിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപ്പേട്ട് ജില്ലകളിൽ വ്യാപകമായി കനത്ത മഴ പെയ്യുന്നുണ്ട്. 'മിഥുനം' ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം തുടങ്ങിയ മഴ തമിഴ്നാട്ടിൽ ഇപ്പോഴും തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയെങ്കിലും, നിലവിൽ ചെന്നൈ തീരത്തിന് 40 കിലോമീറ്റർ കിഴക്കായി തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചെന്നൈയിലും സമീപ ജില്ലകളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ന്യൂനമർദം കാരണം ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഇന്നും വ്യാപകമായ മഴ പെയ്യുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുപ്പൂർ, തേനി, ദിണ്ടിഗൽ, തെങ്കാശി, തിരുനെൽവേലി, കന്യാകുമാരി, സേലം, നാമക്കൽ ജില്ലകളിൽ ചില സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിലും ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.