ഛണ്ഡിഗഡ്: രാഹുൽ ഗാന്ധി 'വോട്ട് കൊള്ള' ആരോപിച്ച ഹരിയാനയിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കൂടുതൽ വിവാദത്തിലേക്ക്. പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉൾപ്പെട്ട 22 വോട്ടർമാരിൽ ഒരാൾ മരിച്ചയാൾ ആണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു.(Haryana woman whose voter roll entry carried Brazil model's picture died in 2022)
നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു വർഷം മുൻപ് 2022 മാർച്ചിൽ മരിച്ച ഗുനിയ എന്ന വോട്ടറുടെ പേരാണ് പട്ടികയിൽ ഇപ്പോഴും നിലനിൽക്കുന്നത്. ഗുനിയയുടെ മരണ സർട്ടിഫിക്കറ്റ് പങ്കുവെച്ച അവരുടെ അമ്മായിയമ്മ, വോട്ടർ പട്ടികയിൽ ഇപ്പോഴും പേരുണ്ടെന്നതും ചിത്രം വിദേശ വനിതയുടേതാണെന്നതും തങ്ങൾക്ക് പുതിയ വിവരമാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. മരണത്തിനു മുൻപ് ഗുനിയ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
നേരത്തെ, പട്ടികയിൽ ചിത്രം മാറിയ അഞ്ചുപേർ രംഗത്തെത്തിയിരുന്നു. തങ്ങൾ യഥാർഥ വോട്ടർമാരാണെന്നും ചിത്രം മാത്രമാണ് മാറിപ്പോയതെന്നും അവർ പ്രതികരിച്ചിരുന്നു. വോട്ട് കൊള്ള ആരോപണം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ കോൺഗ്രസ് ഒരുങ്ങുകയാണ്.
ഈ മാസം അവസാനം ഡൽഹി രാംലീല മൈതാനത്ത് മഹാറാലി നടത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രചാരണ പരിപാടികളും ഉടൻ പ്രഖ്യാപിക്കും.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ, വോട്ട് കൊള്ള വിഷയത്തിൽ ഉടൻ കോടതിയെ സമീപിക്കേണ്ടെന്നാണ് പാർട്ടി നിലപാട്.വോട്ടർപട്ടികയിലെ ക്രമക്കേടുകൾ കോൺഗ്രസ് വലിയ രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നതിനിടെ, മരിച്ചയാളുടെ പേര് പട്ടികയിൽ നിലനിൽക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.