ബഹദൂർഗഢ് (ഹരിയാന): ഹരിയാനയിലെ ബഹദൂർഗഢിൽ ബാങ്ക് ഉദ്യോഗസ്ഥയായ മാഹക്കിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ചാർട്ടേഡ് അക്കൗണ്ടന്റുമായ അൻഷുൽ ധവാനെ പോലീസ് അറസ്റ്റ് ചെയ്തു (Haryana Crime News). വാലന്റൈൻസ് ദിനത്തിൽ നടന്ന കൊലപാതകം കവർച്ചാ സംഘത്തിന്റെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു അൻഷുലിന്റെ ശ്രമം.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അൻഷുൽ പോലീസിനെ വിളിക്കുന്നത്. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അജ്ഞാതർ ഭാര്യയെ ആക്രമിച്ച് കഴുത്തറുത്തുവെന്നും താൻ രക്ഷപ്പെട്ടുവെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ആദ്യം ഇതൊരു കവർച്ചാ കൊലപാതകമായി തോന്നിയെങ്കിലും അൻഷുലിന്റെ മൊഴികളിലെ വൈരുദ്ധ്യം പോലീസിന് സംശയമുണ്ടാക്കി. അക്രമികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കഴിയാതെ വന്നതോടെ പോലീസ് ചോദ്യം ചെയ്യൽ കർശനമാക്കി.
ഭാര്യയെക്കുറിച്ച് അൻഷുലിന് ഉണ്ടായിരുന്ന അനാവശ്യ സംശയങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മാസങ്ങളായി ഇരുവരും തമ്മിൽ ഇതേ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു.
ഹിസാർ സ്വദേശികളായ അൻഷുലും മാഹക്കും കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അഞ്ചാം മാസമാണ് ഭാര്യയെ അൻഷുൽ കൊലപ്പെടുത്തിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.



