

ചണ്ഡീഗഡ്: നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ഹരിയാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയത്തിനാണ് നിയമസഭയിൽ തിരിച്ചടി. ക്രമസമാധാന തകർച്ച, തൊഴിലില്ലായ്മ, കർഷക പ്രശ്നങ്ങൾ എന്നിവ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് പ്രമേയം കൊണ്ടുവന്നത്.
'വോട്ട് മോഷണം', തൊഴിലില്ലായ്മ, കർഷക ദുരിതം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ (ലോക്തന്ത്രം) സർക്കാർ 'തന്ത്രലോകം' ആക്കി മാറ്റിയെന്നും കോൺഗ്രസ് പരിഹസിച്ചു.
ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ബിജെപിക്ക് സഭയിൽ 48 എംഎൽഎമാരുടെ പിന്തുണയുണ്ട്. കോൺഗ്രസിന് 37 അംഗങ്ങളും ഐഎൻഎൽഡിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. മൂന്ന് സ്വതന്ത്ര അംഗങ്ങൾ കൂടി ബിജെപിയെ പിന്തുണച്ചതോടെ പ്രമേയം അനായാസം തള്ളപ്പെട്ടു.