ന്യൂഡൽഹി: ലേല കുടിശ്ശിക തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഗുരുവായൂർ ദേവസ്വം ഭരണസമിതി സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി വിധി നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് ബോർഡിന്റെ വാദം.(Guruvayur Devaswom Governing Body moves SC against High Court order)
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കുമായി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നേരത്തെ ഒരു കർശന നിർദ്ദേശം നൽകിയിരുന്നു. ലേല കുടിശ്ശിക വരുത്തിയവരിൽ നിന്ന് പലിശ സഹിതം തുക തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ എല്ലാ ആറുമാസത്തിലൊരിക്കലും കോടതിയെ അറിയിക്കണമെന്നായിരുന്നു ഉത്തരവ്. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ ഈ റിപ്പോർട്ട് ഫയൽ ചെയ്യാനായിരുന്നു നിർദ്ദേശം.
കുടിശ്ശിക തിരിച്ചുപിടിക്കാൻ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഇത്തരം നടപടികളുടെ പുരോഗതി ആറുമാസത്തിലൊരിക്കൽ കൃത്യമായി കോടതിയെ അറിയിക്കുന്നത് പ്രായോഗികമല്ലെന്ന് ഗുരുവായൂർ ദേവസ്വം അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വീഴ്ച വരുത്തുന്നില്ലെന്നും എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നുമാണ് ബോർഡിന്റെ ആവശ്യം.