ഉഡുപ്പി: ഇന്ത്യൻ നാവികസേനയുടെയും കപ്പലുകളുടെയും രഹസ്യവിവരങ്ങൾ പാകിസ്ഥാന് കൈമാറിയ സംഭവത്തിൽ ഒരാളെക്കൂടി ഉഡുപ്പി മാൽപെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ ഹീരേന്ദ്ര ആണ് പിടിയിലായത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായവർക്ക് സാങ്കേതിക സഹായം നൽകിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തി.(Gujarat native arrested in case of leaking Navy secrets and handing them over to Pakistan)
നേരത്തെ പിടിയിലായ പ്രതികളായ രോഹിത്, സാൻഡ്രി എന്നിവർക്ക് പാകിസ്ഥാനിലേക്ക് വിവരങ്ങൾ കൈമാറാൻ സിം കാർഡുകൾ എത്തിച്ചു നൽകിയത് ഹീരേന്ദ്രയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഹീരേന്ദ്ര നൽകിയ സിം കാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി ബന്ധപ്പെട്ടിരുന്നത്. കപ്പലുകളെ സംബന്ധിച്ച തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളും ഈ കണക്ഷനുകൾ വഴിയാണ് കൈമാറിയിരുന്നത്.
ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്തിനെയും സാൻഡ്രിയെയും നവംബറിലാണ് പോലീസ് പിടികൂടിയത്. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മാൽപെ യൂണിറ്റിൽ കരാർ ജീവനക്കാരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും.