

ചെന്നൈ: തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്‌ഷോകൾക്കും മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി തമിഴ്‌നാട് സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റിൽ രാവിലെ 10:30-നാണ് യോഗം ആരംഭിക്കുന്നത്. മുതിർന്ന മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.(Guidelines for public meetings and roadshows in Tamil Nadu)
കരൂരിൽ നടന്ന ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള സുരക്ഷാ മാർഗ്ഗരേഖകൾ തയ്യാറാക്കാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണായകമായ സർവകക്ഷി യോഗം വിളിച്ചത്.
യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ള കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികൾ, സംസ്ഥാന നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികൾ എന്നിവരാണ്.
അതേസമയം, നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) ഇന്നത്തെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. ടിവികെയുടെ വളർച്ചയിലുള്ള ഡിഎംകെയുടെ അസൂയയാണ് ഒഴിവാക്കലിന് കാരണമെന്ന് ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.