മുംബൈ: ബാരാമതിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാറിന് ജീവൻ നഷ്ടമായ സംഭവത്തിൽ ഗൂഢാലോചന ആരോപണവുമായി സഞ്ജയ് റൗട്ട്. വിമാനത്തിലെ ബ്ലാക്ക് ബോക്‌സ് കത്തിനശിച്ചു എന്ന റിപ്പോർട്ടുകൾ വിശ്വസിക്കാനാവില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. രോഹിത് പവാർ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Government’s intentions are not right, Sanjay Raut on Ajit Pawar’s death)
സാധാരണഗതിയിൽ തകരാത്ത ബ്ലാക്ക് ബോക്‌സ് ഈ അപകടത്തിൽ എങ്ങനെ കത്തിനശിച്ചു എന്ന് അദ്ദേഹം ചോദിച്ചു. 20 വർഷം പഴക്കമുള്ള അവശിഷ്ടങ്ങളിൽ നിന്ന് പോലും ബ്ലാക്ക് ബോക്‌സ് കണ്ടെടുക്കാറുള്ളപ്പോൾ, അജിത് പവാറിന്റെ വിമാനത്തിന്റെ കാര്യത്തിൽ ഇത് സംഭവിച്ചത് ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയത് പവാറിന്റെ മൃതദേഹമല്ലെന്നും ചിലർ വിശ്വസിക്കുന്നുണ്ടെന്ന് റൗട്ട് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലുടനീളം ഈ അപകടത്തെക്കുറിച്ച് വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അപകടത്തിന് തലേദിവസം കാറിൽ പുണെയിലേക്ക് പോകാനിരുന്ന അജിത് പവാർ അവസാന നിമിഷം പദ്ധതി മാറ്റി വിമാനയാത്ര തിരഞ്ഞെടുത്തത് എന്തിനാണെന്ന് രോഹിത് പവാറും ചോദ്യമുയർത്തിയിരുന്നു.



