ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഇതോടെ പെട്രോളിന്മേലുള്ള കേന്ദ്ര നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പൂജ്യമായും താഴ്ന്നു. വെള്ളിയാഴ്ച മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്.(Government slashed excise duties for petrol and diesel)
നികുതി കുറച്ചെങ്കിലും പെട്രോൾ പമ്പുകളിൽ ഇന്ധനവില കുറയാൻ സാധ്യതയില്ലെന്നാണ് വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളർ കടന്നതോടെ എണ്ണ വിപണന കമ്പനികൾ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഒരു ലിറ്റർ ഇന്ധനം വിൽക്കുമ്പോൾ കമ്പനികൾക്ക് ശരാശരി 48.8 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. ഈ നഷ്ടം നികത്താൻ സർക്കാർ പ്രഖ്യാപിച്ച ഇളവ് കമ്പനികൾ ഉപയോഗപ്പെടുത്തിയേക്കും.
സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി കഴിഞ്ഞ ദിവസം പെട്രോളിന് 5.3 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതാണ് അന്താരാഷ്ട്ര തലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണം. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 40 മുതൽ 50 ശതമാനം വരെയും ഈ പാതയിലൂടെയാണ് എത്തുന്നത്.
ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എൽഎൻജി (LNG) ഇറക്കുമതിയുടെ 16-17 ശതമാനവും ഇന്ത്യയിലേക്കാണ് വരുന്നത്. കൂടാതെ 33 കോടിയിലധികം വീടുകളിൽ ഉപയോഗിക്കുന്ന എൽപിജിയുടെ (LPG) വലിയൊരു പങ്കും ഈ പാത വഴിയാണ് എത്തുന്നത്. രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളി. പരിഭ്രാന്തി പരത്തി സാധനങ്ങൾ വാരിക്കൂട്ടാൻ പ്രേരിപ്പിക്കുന്ന “ആസൂത്രിതമായ തെറ്റായ പ്രചാരണമാണ്” ഇത്തരം വാർത്തകളെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ നിലവിൽ 60 ദിവസത്തേക്കുള്ള എണ്ണ ശേഖരവും 30 ദിവസത്തേക്കുള്ള എൽപിജി സിലിണ്ടറുകളും ലഭ്യമാണ്. എൽപിജിയുടെ ആഭ്യന്തര ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കാൻ മാർച്ച് ആദ്യം തന്നെ സർക്കാർ ഉത്തരവിട്ടിരുന്നു. അതിനാൽ ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ ശേഖരിക്കേണ്ടതില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

