ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം നീക്കം ചെയ്തു. തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നിലവിൽ വരുന്നതോടെ വിമാനക്കമ്പനികൾക്ക് വിപണി സാഹചര്യങ്ങൾക്കനുസരിച്ച് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഇതോടെ തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വിമാനയാത്രാ ചെലവ് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.(Government removes domestic flight ticket price controls, Travel costs will increase)
നേരത്തെ ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികളുടെ സർവീസുകൾ മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതിനെത്തുടർന്ന് ടിക്കറ്റ് നിരക്ക് അമിതമായി വർദ്ധിപ്പിച്ചിരുന്നു. ഇത് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയതോടെയാണ് 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ നിരക്കുകൾക്ക് ഉയർന്ന പരിധി നിശ്ചയിച്ചത്. വൺവേ ഇക്കണോമി ടിക്കറ്റുകൾക്ക് ദൂരത്തിന്റെ അടിസ്ഥാനത്തിൽ പരമാവധി 18,000 രൂപ വരെയായിരുന്നു ഈ നിയന്ത്രണം.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനമായ എ.ടി.എഫിന്റെ വിലയിലുണ്ടായ വർദ്ധനവാണ് നിയന്ത്രണം നീക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിരക്ക് നിയന്ത്രണം തുടരുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് വിമാനക്കമ്പനികളുടെ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് നൽകിയെങ്കിലും മന്ത്രാലയം ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

