ബെംഗളൂരു: കർണാടകയിലെ യാദ്ഗിരി ജില്ലയിൽ പട്ടാപ്പകൽ സർക്കാർ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി. സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയും ഷഹബാദ് മുനിസിപ്പൽ കൗൺസിൽ മുൻ ചെയർപേഴ്സണുമായിരുന്ന അഞ്ജലി കമ്പാനൂരാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ഗ്രീൻ സിറ്റിക്ക് സമീപം രണ്ട് ദിവസങ്ങൾക്കുമുമ്പാണ് സംഭവം.(Government official murdered in broad daylight in Karnataka)
നാല് പേരടങ്ങുന്ന അക്രമിസംഘമാണ് അഞ്ജലി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. മാരകായുധങ്ങളുമായെത്തിയ ഇവർ കാറിൻ്റെ ഗ്ലാസ് തകർത്തു. തുടർന്ന് കാറിനുള്ളിലിരുന്ന അഞ്ജലിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഡ്രൈവർ ഉടൻ തന്നെ കലബുർഗിയിലെ ആശുപത്രിയിലും തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.
അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട വൈരാഗ്യമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അഞ്ജലിയുടെ ഭർത്താവ് ഗിരീഷ് കമ്പാനൂർ മൂന്ന് വർഷം മുൻപ് ഇതേ അക്രമികളുടെ കൈകളാലാണ് കൊല്ലപ്പെട്ടത്. റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു ഗിരീഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.
കൂടാതെ, ഇതേ അക്രമി സംഘം ഗിരീഷിൻ്റെ സഹോദരനെയും മുൻപ് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികാരമാണ് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് വ്യക്തമാക്കുന്നു. കേസിലെ സൂത്രധാരകർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.