ഹാമിർപുർ : സഹപ്രവർത്തകയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച സംഭവത്തിൽ സർക്കാർ ജീവനക്കാരൻ അറസ്റ്റിലായി. ഹാമിർപുർ ജൽ സൻസ്ഥാനിലെ നാലാം ഗ്രേഡ് ജീവനക്കാരനായ അബ്ദുൾ സലാം (ആരിഫ്) ആണ് സദർ കോട്വാലി പോലീസിന്റെ പിടിയിലായത്.(Government employee arrested for raping colleague's 16-year-old daughter)
വകുപ്പിലെ സഹപ്രവർത്തകയുടെ 16 വയസ്സുകാരിയായ മകളെ പ്രതി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്തു. ഒടുവിൽ പെൺകുട്ടി വിവരം അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇരയുടെ അമ്മ നൽകിയ പരാതിയിൽ ബലാത്സംഗം, പോക്‌സോ (POCSO), ഐടി ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയതായി ക്രൈം ഇൻസ്പെക്ടർ ഡി.കെ. മിശ്ര അറിയിച്ചു. ക്രിമിനൽ കേസിന് പിന്നാലെ പ്രതിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ചിത്രകൂട് ധാം ഡിവിഷൻ ജനറൽ മാനേജരാണ് സസ്‌പെൻഷൻ ഉത്തരവിറക്കിയത്. പ്രതിക്കെതിരെ കൂടുതൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.