ന്യൂഡൽഹി: ഇന്ത്യ സന്ദർശിക്കുന്ന പ്രമുഖരായ വിദേശ നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത് അരക്ഷിതാവസ്ഥകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രതികരണം. പുടിൻ്റെ പേര് പരാമർശിക്കാതെയായിരുന്നു രാഹുലിൻ്റെ വിമർശനം.(Government asks foreign leaders not to meet opposition leader, 'insecurity', says Rahul Gandhi)
"വിദേശികളായ പ്രമുഖർ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെ കാണുന്നത് ഒരു പാരമ്പര്യമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ല. സർക്കാർ മാത്രമല്ല, തങ്ങളും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവരാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് പറഞ്ഞ് ബിജെപി വക്താവ് അനിൽ ബലൂനി രംഗത്തെത്തി. "വരുന്ന വിദേശ നേതാവിന്റെ സംഘത്തെ ആശ്രയിച്ചാണ് ഇത്തരം കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ രാഹുൽ ഗാന്ധി അഞ്ച് വിദേശ നേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിൻ്റെ ചിത്രങ്ങൾ കള്ളം പറയില്ലെന്നും ബലൂനി 'എക്സി'ൽ കുറിച്ചു. പ്രതിപക്ഷ നേതാക്കളെ വിദേശ നേതാക്കൾ സന്ദർശിക്കുന്നത് വിലക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ഇന്ത്യൻ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.