
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും വൻ മോഷണം. വടക്കുകിഴക്കൻ ഡൽഹിയിലെ ജ്യോതിനഗറിലുള്ള ജൈനക്ഷേത്രത്തിൽ നിന്ന് 40 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണം പൂശിയ കലശം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
ക്ഷേത്രത്തിന്റെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരുന്ന, 25-30 കിലോഗ്രാം ചെമ്പിൽ നിർമ്മിച്ച് സ്വർണ്ണം പൂശിയ ഈ കലശമാണ് മോഷണം പോയത്. മോഷണത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പ്രദേശവാസികൾ കർവാ ചൗഥ് ആഘോഷങ്ങളുടെ തിരക്കിലായിരുന്ന വെള്ളിയാഴ്ച രാത്രിയാണ് മോഷണം അരങ്ങേറിയതെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലേക്ക് കയറിയ മോഷ്ടാവ് കലശം കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കലശം കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടതും തുടർന്ന് ക്ഷേത്ര മാനേജ്‌മെന്റിനെ അറിയിച്ചതും.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈയടുത്ത് നടക്കുന്ന രണ്ടാമത്തെ വൻ മോഷണമാണിത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെങ്കോട്ടയ്ക്ക് സമീപം നടന്ന ജൈനരുടെ മതപരമായ ചടങ്ങിൽ നിന്ന് ഒരു കോടി രൂപയുടെ മോഷണവും റിപ്പോർട്ട് ചെയ്തിരുന്നു.