ബെംഗളൂരു: നടി രന്യ റാവുവിനെ കള്ളക്കടത്തു സ്വർണം വിറ്റഴിക്കുന്നതിന് സഹായിച്ച സ്വർണ വ്യാപാരി അറസ്റ്റിൽ. പല തവണ നടിയെ സ്വർണ്ണം വിൽക്കുന്നതിന് സഹായിച്ച വ്യാപാരി സാഹിൽ ജെയിനിനെയാണ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തിന് രന്യ വിമാനത്താവളത്തിൽ അറസ്റ്റിലായ കേസിലെ മൂന്നാം പ്രതിയാണ് സാഹിൽ. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്നു കോടതിയിൽ ഹാജരാക്കിയ സഹിലിനെ റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ബെള്ളാരിയിൽ വസ്ത്രവ്യാപാരിയായ മഹേന്ദ്ര ജെയിനിന്റെ മകനാണ് സാഹിൽ. ഇയാൾ മുമ്പ് മറ്റൊരു സ്വർണക്കടത്തു കേസിൽ മുംബൈയിലും അറസ്റ്റിലായിട്ടുണ്ട്. മുംബൈയിലെ സ്വർണക്കടത്തു മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. രന്യ ഉൾപ്പെടെയുള്ള വിവിധ സ്വര്ണക്കടത്തുക്കാർക്ക് കഴിഞ്ഞ 10 മാസത്തിനിടെ 180 കിലോഗ്രാം സ്വർണം വിറ്റഴിക്കാൻ സാഹിൽ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.
ഹവാല പണമിടപാടുകാരുമായി ബന്ധമുണ്ടെന്ന് രന്യ മൊഴിയെ നൽകിയതായി റവന്യു ഇന്റലിജൻസ് പ്രത്യേക കോടതിയെ അറിയിച്ചു. തുടർന്ന് നടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അതേസമയം, കേസിലെ രണ്ടാം പ്രതിയും തെലുങ്ക് നടനുമായ തരുൺ രാജു കൊണ്ടരുവിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി നാളെ പരിഗണിക്കും. രന്യയും തരുണും നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവിലാണ്.