ന്യൂഡൽഹി: ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ ഭീഷണിക്ക് കടുത്ത മറുപടിയുമായി ഇന്ത്യ. പാകിസ്താൻ പഴയ ചരിത്രം മറക്കരുതെന്നും പ്രകോപനപരമായ പ്രസ്താവനകളിൽ നിന്ന് പിന്തിരിയണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.(God knows how many parts Pak will be divided this time, Rajnath Singh hits out at Khawaja Asif)
പാകിസ്താൻ പ്രതിരോധ മന്ത്രി ഇത്തരമൊരു പ്രകോപനപരമായ പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. 55 വർഷം മുമ്പ് പാകിസ്താൻ രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ അവർ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചതാണ്. ഇത്തവണ അവർ ബംഗാളിനെ ലക്ഷ്യം വെക്കാൻ ശ്രമിച്ചാൽ പാകിസ്താൻ എത്ര കഷണങ്ങളായി വിഭജിക്കപ്പെടുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ, രാജ്നാഥ് സിംഗ് പറഞ്ഞു.
സിയാൽകോട്ടിൽ നടന്ന ചടങ്ങിലാണ് ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയത്. ഇന്ത്യ വീണ്ടും ഒരു വ്യാജ ഏറ്റുമുട്ടലിന് മുതിർന്നാൽ, ദൈവഹിതമനുസരിച്ച് ഞങ്ങൾ അത് കൊൽക്കത്ത വരെ എത്തിക്കും, എന്നായിരുന്നു ആസിഫിന്റെ വാക്കുകൾ. തെളിവുകളൊന്നുമില്ലാതെ ഇന്ത്യ പാകിസ്താനെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

