പനാജി: ഗോവയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഈ ദുരന്തത്തിന് കാരണം ക്ലബ്ബിനുള്ളിൽ നടത്തിയ കരിമരുന്ന് പ്രയോഗമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലാണ് അപകടമുണ്ടായത്. നേരത്തെ പ്രചരിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന വാദം മുഖ്യമന്ത്രി തള്ളി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.(Goa nightclub fire, Chief Minister says fireworks were the cause of the tragedy)
നിശാക്ലബ്ബിലെ ചീഫ് ജനറൽ മാനേജരും മൂന്ന് ജീവനക്കാരും അടക്കം നാല് പേർ അറസ്റ്റിലായിട്ടുണ്ട്. നിശാക്ലബ്ബിന്റെ ഉടമകളായ ഗൗരവ് ലൂഥറ, സൗരഭ് ലൂഥറ എന്നിവർക്കെതിരെയും മാനേജർമാർക്കും പരിപാടി ഒരുക്കിയവർക്കുമെതിരെയും പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. അർപോറ, നാഗോവ പഞ്ചായത്ത് പ്രസിഡന്റ് റോഷൻ റെഡ്കറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 'ബോളിവുഡ് ബാംഗർ നൈറ്റ്' ആഘോഷിക്കുന്നതിനിടെയാണ് ക്ലബ്ബിൽ തീ പടർന്നുപിടിച്ചത്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ അനുസരിച്ച്, 'ഷോലെ' സിനിമയിലെ 'മെഹബൂബ ഓ മെഹബൂബ' എന്ന ഗാനത്തിന് ഡാൻസർ ചുവടുവെക്കുന്നതിനിടെയാണ് തീ പടരുന്നത്. ഡാൻസറിന് പിന്നിലുള്ള കൺസോളിന് മുകളിൽ തീ പ്രത്യക്ഷപ്പെടുന്നതും, തുടക്കത്തിൽ ജീവനക്കാർ കാര്യമായ ഭയമില്ലാതെ ഉപകരണങ്ങൾ മാറ്റാൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ നിമിഷങ്ങൾക്കകം തീ പടർന്നതോടെ ജീവനക്കാരും നർത്തകിയും അടക്കം ഓടി രക്ഷപ്പെടുകയായിരുന്നു.
ക്ലബ്ബിലേക്കുള്ള വഴികൾ ഫയർ എഞ്ചിനുകൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ഇടുങ്ങിയതായിരുന്നു. ഫയർ എഞ്ചിനുകൾ ഏകദേശം 400 മീറ്റർ അകലെ നിർത്തിയിടേണ്ടി വന്നത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. നിശാക്ലബ്ബിലെ ഇടുങ്ങിയ വാതിലുകൾ ആളുകൾക്ക് പുറത്തുകടക്കുന്നതിന് പ്രയാസം സൃഷ്ടിച്ചു. അപകടസമയത്ത് ഏകദേശം 100-ഓളം വിനോദ സഞ്ചാരികളാണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.