ന്യൂഡൽഹി: ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളെയും പ്രദേശങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഗോള അഴിമതി ധാരണ സൂചിക തയ്യാറാക്കിയിരിക്കുന്നത്. പൂജ്യം മുതൽ 100 വരെയുള്ള മാർക്കുകൾ നൽകിയാണ് രാജ്യങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്.(Global Corruption Perceptions Index 2025, Denmark tops for eighth consecutive time)
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യ ഇത്തവണ നേരിയ പുരോഗതി രേഖപ്പെടുത്തി. റാങ്ക് 91ലുള്ള രാജ്യത്തിൻ്റെ സ്കോർ 39 ആണ്. 2024-ൽ 180 രാജ്യങ്ങളിൽ 96-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇത്തവണ 182 രാജ്യങ്ങളിൽ 91-ാം സ്ഥാനത്തേക്ക് ഉയർന്നു.
തുടർച്ചയായ എട്ടാം തവണയും ഡെന്മാർക്ക് പട്ടികയിൽ ഒന്നാമതെത്തി. ഡെന്മാർക്ക്: 89, ഫിൻലാൻഡ്: 88, സിംഗപ്പൂർ : 84, ന്യൂസിലാൻഡ്: 81, നോർവേ: 81, സ്വീഡൻ:80, സ്വിറ്റ്സർലൻഡ്:8, ലക്സംബർഗ്: 78, നെതർലൻഡ്‌സ്: 78, ജർമ്മനി / ഐസ്‌ലൻഡ്: 77 എന്നിങ്ങനെയാണ് നില.
കൂടാതെ, ചൈന: 76-ാം സ്ഥാനം (സ്കോർ: 43), പാകിസ്താൻ: 136-ാം സ്ഥാനം (സ്കോർ: 28), ബംഗ്ലാദേശ്: 150-ാം സ്ഥാനം (സ്കോർ: 24) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ നില. സൗത്ത് സുഡാൻ, സൊമാലിയ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത് (സ്കോർ: 9). തൊട്ടുമുകളിലായി വെനിസ്വേല (10) സ്ഥാനമുറപ്പിച്ചു. ലോകത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ആഗോള ശരാശരി 42 ലേക്ക് താഴ്ന്നു. ഇത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്.



