
ബെംഗളൂരു: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിൻ്റെ ഭാഗമായുള്ള ആദ്യ ആളില്ലാദൗത്യം ഡിസംബറില്‍ നടന്നേക്കും. ക്രൂ മൊഡ്യൂൾ ഭ്രമണപഥത്തിലെത്തിയ ശേഷം കുറച്ചുദിവസം ഭൂമിയെ ചുറ്റിക്കറങ്ങുകയും, കടലില്‍ പതിക്കുകയും ചെയ്യും.
പരീക്ഷണത്തിന് ഉപയോഗിക്കുന്നത് യഥാർത്ഥ ക്രൂ മൊഡ്യൂളിൻ്റെ അതേ സ്വഭാവമുള്ള ക്രൂ മൊഡ്യൂൾ തന്നെയാകും. തിരുവനന്തപുരത്ത് ക്രൂ മൊഡ്യൂലും, ബെംഗളൂരു യു.ആര്‍. റാവു സാറ്റലൈറ്റ് സെൻ്ററിൽ സർവ്വീസ് മൊഡ്യൂളും പൂർത്തിയാവുകയാണ്.
എല്ലാ ഭാഗങ്ങളും ഒന്നര മാസത്തിനകം ശ്രീഹരിക്കോട്ടയിലെത്തിക്കുമെന്ന് പറഞ്ഞ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്, ഡിസംബറിൽ തന്നെ വിക്ഷേപണം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും കഴിഞ്ഞ ദിവസം അറിയിച്ചു.