ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്‌ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഇന്ന് രണ്ട് സെഷനുകളായാണ് ഉച്ചകോടി നടക്കുക. ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടുകൾ ഊട്ടിയുറപ്പിക്കുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.( G20 Summit, PM Narendra Modi to clarify India's views on issues like trade, terrorism)
പ്രധാനമായും രണ്ട് വിഷയങ്ങളിലാകും മോദി ഇന്ത്യയുടെ നിലപാട് ഇന്ന് വ്യക്തമാക്കുക. വ്യാപാര രംഗത്ത് അധിക തീരുവ അടക്കമുള്ള നിയന്ത്രണങ്ങൾക്കെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് മോദി വ്യക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന ഇന്ത്യയുടെ ശക്തമായ നയവും പ്രധാനമന്ത്രി ആവർത്തിക്കും.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, സംയുക്ത പ്രഖ്യാപനം ഉച്ചകോടി അംഗീകരിക്കാനാണ് സാധ്യത. നാളെ, ഇന്ത്യ - ബ്രസീൽ - ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ IBSA ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെ ജോഹാനസ്‌ബർഗിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യൻ സമൂഹം വൻ വരവേൽപ്പാണ് നൽകിയത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസുമായി മോദി ഇന്നലെ കൂടിക്കാഴ്ച നടത്തി.
അതേസമയം, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'ഓപ്പറേഷൻ സിന്ദൂർ' അവകാശവാദം സംബന്ധിച്ച് പ്രധാനമന്ത്രി മോദി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹാസവുമായി രംഗത്തെത്തി. "ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്," അദ്ദേഹം പറഞ്ഞു.