ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന വിതരണ ശൃംഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുമ്പോൾ, ഇന്ത്യയ്ക്ക് കൈത്താങ്ങാകാൻ കാനഡ സന്നദ്ധത പ്രകടിപ്പിച്ചു. എണ്ണ, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ വിതരണത്തിൽ ഇന്ത്യയുമായി ദീർഘകാല പങ്കാളിത്തത്തിന് തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.(Fuel crisis, Canada promises help to ensure India’s energy security)
പശ്ചിമ തീരത്തുനിന്നുള്ള എൽ.എൻ.ജി വിതരണത്തിലൂടെ ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ സജ്ജമാണ്. ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾക്കായി ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കൾ ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയുടെ ഹരിത ഊർജ്ജ പരിവർത്തനത്തിന് പിന്തുണ നൽകുമെന്നും കാനഡ അറിയിച്ചു.
2040-ഓടെ ഇന്ത്യയുടെ ഊർജ്ജ ഉപഭോഗം ഇരട്ടിയാകുമെന്ന കണക്കുകൂട്ടലിൽ, ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ ഊർജ്ജ പങ്കാളിയാകാനാണ് കാനഡ ലക്ഷ്യമിടുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി ഹോർമുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ തന്ത്രപരമായ നീക്കങ്ങൾ നടത്തിവരികയാണ്.

