താനെ : വിവാഹമോചനം നൽകാൻ വിസമ്മതിച്ചത്തിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയടക്കം നാല് പേർ അറസ്റ്റിൽ. പാതി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം താനെയിലുള്ള ദേശിയപാതയോരത്ത് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ് ഇവരുടെ സഹോദരൻ ഫയാസ് സക്കീർ ഹുസൈ ഷെയ്ഖ് എന്നിവരും വേറെ രണ്ടാളുകളെയും പോലീസ് പിടികൂടിയത്.
നവംബർ 25-നാണ് മുംബൈ-നാസിക് ഹൈവേയിൽ ഷാഹ്പൂരിന് സമീപത്ത് നിന്ന് ബെല്ലാരി സ്വദേശിയായ തിപ്പണ്ണയുടെ മൃതദേഹം കണ്ടെത്തിയത്. തിപ്പണ്ണയും ഭാര്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഹസീന തിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിപ്പണ്ണ അത് സമ്മതിച്ചില്ല. ഇതിനെ തുടർന്നാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ സഹോദരൻ ഫയാസിനേയും പദ്ധതിയുടെ ഭാഗമാക്കുകയായിരുന്നു.
ഫയാസും രണ്ട് സുഹൃത്തുക്കളും ചേർന്ന് നവംബർ 17 ന് തിപ്പണ്ണയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി. തുടർന്ന്, ഷാഹാപ്പൂരിലുള്ള ഒരു വനപ്രദേശത്ത് വച്ച് തിപ്പണ്ണയെ കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിക്കുകയും ചെയ്‌തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.