ഭോപ്പാൽ: മധ്യപ്രദേശിലെ ഷിയോപൂരിൽ സ്കൂൾ കുട്ടികൾക്ക് നിലത്ത് പേപ്പർ ഷീറ്റുകളിൽ ഉച്ചഭക്ഷണം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതിരോധവുമായി ബി.ജെ.പി. നേതാക്കൾ രംഗത്ത്. ബി.ജെ.പി. നേതാവും മുൻ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്കൂളിലെത്തി കുട്ടികൾക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിച്ചു.(Former minister went to school and ate food on the floor with the children)
മധ്യപ്രദേശിലെ ഹൽപൂർ ഗ്രാമത്തിലെ മിഡിൽ സ്കൂളിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വിവാദ സംഭവം നടന്നത്. പാത്രങ്ങളോ സ്പൂണോ പോലും നൽകാതെ, വെറും നിലത്ത് വരിയായി ഇരുത്തി പഴയ പത്രത്തിൻ്റെ കഷ്ണത്തിൽ ഭക്ഷണം വിളമ്പുകയായിരുന്നു.
കുട്ടികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയും വിവാദമാവുകയും ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ട് പ്രകാരം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള കരാർ 'ജയ് സന്തോഷി മാ സ്വയം സഹായ സംഘത്തിനായിരുന്നു'. സംഭവ ദിവസം രണ്ട് ജീവനക്കാർ ഇല്ലാതിരുന്നതിനാൽ പാത്രങ്ങൾ കഴുകിയില്ല. ഇതോടെയാണ് സ്കൂൾ ജീവനക്കാർ കടലാസിൽ ചപ്പാത്തി വിതരണം ചെയ്തത്.
വിവാദം ശക്തമായതോടെ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മുൻ മന്ത്രി റാംനിവാസ് റാവത്ത് സ്കൂളിലെത്തിയത്. ഇന്നലെ സ്കൂളിൽ അധികൃതർ സ്റ്റീൽ പ്ലേറ്റുകൾ എത്തിച്ചിരുന്നു. കുട്ടികൾക്കൊപ്പം നിലത്തിരുന്ന് മന്ത്രി റാവത്തും എസ്.ഡി.എമ്മും ഭക്ഷണം കഴിച്ചു.
കുറ്റക്കാരായ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടി ഉറപ്പാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. വിവാദത്തെ തുടർന്ന് പാചക സംഘമായ ജയ് സന്തോഷി മാ സ്വയം സഹായ സംഘവുമായുള്ള കരാർ റദ്ദാക്കി.
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള ഉത്തരവാദിത്തം സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിക്ക് കൈമാറി. സ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.