ഹൈദരാബാദ്: ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാനയിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ മന്ത്രിസഭയുടെ ഭാഗമായാണ് അസ്ഹർ മന്ത്രിസഭയിലേക്കെത്തിയത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് ശർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയാണ് അസ്ഹറുദ്ദീൻ.(Former cricketer Mohammad Azharuddin sworn in as Telangana minister)
ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് സർക്കാരിന്റെ നിർണായക നീക്കമായാണ് അസ്ഹറുദ്ദീന്റെ മന്ത്രിസഭാ പ്രവേശം വിലയിരുത്തപ്പെടുന്നത്. ബി.ആർ.എസ്. എം.എൽ.എ.യുടെ മരണത്തെ തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലത്തിൽ മുപ്പത് ശതമാനത്തോളം മുസ്ലിം പ്രാതിനിധ്യം ഉണ്ട്.
അതേസമയം, കോൺഗ്രസ് സർക്കാരിന്റെ ഈ നീക്കം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബി.ജെ.പി. ആരോപിച്ചു. സംഭവം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ബി.ജെ.പി. അറിയിച്ചു.