
അഹമ്മദാബാദ്: അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും(Ahmedabad plane crash). ഗുജറാത്തിൻ്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്നു ഇദ്ദേഹം. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിലെ ഫ്ലൈറ്റ് പാസഞ്ചർ ലിസ്റ്റിൽ പന്ത്രണ്ടാമത്തെ യാത്രികനായിരുന്നു വിജയ് രൂപാണി. ബിസിനസ് ക്ലാസിലെ 2D സീറ്റിലാണ് അദ്ദേഹം യാത്ര ആരംഭിച്ചത്.
അപകടത്തിൽ വിജയ് രൂപാണി ഉൾപ്പടെ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരണമടഞ്ഞു. ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഇന്ന് ഉച്ചയ്ക്ക് 1:38 ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് പതിച്ചത്. വിമാനത്താവളത്തിന് സമീപമുള്ള മേഘാനിനഗർ എന സ്ഥലത്താണ് വിമാനം നിലംപതിച്ചത്. വിമാനം അപകടത്തിൽ പെടാനുള്ള കാരണങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.