

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ബിന്ദാപൂരിൽ സ്വത്തുതർക്കത്തെത്തുടർന്ന് 62-കാരനായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നരേഷ് കുമാർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഇയാളുടെ മരുമകൾ ഗീതയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അതി ക്രൂരമായ രീതിയിലാണ് മരുമകൾ നരേഷ് കുമാറിനെ ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.(Former Air Force officer brutally murdered by daughter-in-law over property dispute)
കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെ വീടിന്റെ ടെറസിൽ ഇരിക്കുകയായിരുന്നു നരേഷ് കുമാർ. അവിടെയെത്തിയ ഗീത ഇയാളെ തള്ളിയിടുകയും നെഞ്ചിൽ കയറിയിരുന്ന് മർദ്ദിക്കുകയും തല തറയിലിട്ട് തല്ലിപ്പൊളിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
തലയ്ക്കും നെഞ്ചിനും ഏറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. നരേഷിന്റെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും ഇളയ മകനെ വിവരമറിയിക്കുകയുമായിരുന്നു. വിശാലമായ തോട്ടത്തോട് കൂടിയ വീടിന്റെ ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിൽ ഏറെക്കാലമായി തർക്കങ്ങൾ നിലനിന്നിരുന്നു. നാല് മാസം മുൻപ് നരേഷിന്റെ ഭാര്യ മരിച്ചതോടെ തർക്കം രൂക്ഷമായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നരേഷ് കുമാർ തന്റെ ഇളയ മകനും ഭാര്യയ്ക്കും പേരക്കുട്ടിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഒന്നാം നിലയിലായിരുന്നു ഗീത താമസിച്ചിരുന്നത്. സംഭവസമയത്ത് ഗീതയുടെ ഭർത്താവും നരേഷിന്റെ മൂത്തമകനുമായ വ്യക്തി ഹൈദരാബാദിലായിരുന്നു. ഉടൻ തന്നെ നരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.