ചെന്നൈ: മഹാരാഷ്ട്ര സ്വദേശിയായ അതിഥി തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 17 വയസ്സുകാരായ നാല് കൗമാരക്കാരെ പോലീസ് പിടികൂടി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.(Footage of attack on migrant worker made into a reel, 4 arrested in Chennai)
പൊളിഞ്ഞുവീണ ഒരു കെട്ടിടത്തിന് മറവിൽ വെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വീഡിയോയിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്തു. ഇതിൽ മൂന്ന് പേരെ ചെങ്കൽപ്പെട്ട് ജുവനൈൽ ഹോമിലേക്ക് മാറ്റി. പഠനാവശ്യം പരിഗണിച്ച് ഒരാൾക്ക് കോടതി ജാമ്യം അനുവദിച്ചു.
ചെന്നൈ-തിരുത്തണി സബർബൻ ട്രെയിനിലും അതിഥി തൊഴിലാളിയെ കൗമാരക്കാർ ശല്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. തമിഴ് പാട്ടിന്റെ അകമ്പടിയോടെ ഇൻസ്റ്റാഗ്രാം റീലായിട്ടാണ് ഈ ദൃശ്യങ്ങളും പ്രചരിച്ചത്. തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ക്രമസമാധാന നില തകരാറിലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.