
കിന്നൗർ: ഹിമാചൽ പ്രദേശിലെ കൈലാസ യാത്രാ പാത വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി(Kailash pilgrimage). പ്രദേശത്ത് കുടുങ്ങി കിടന്ന 413 തീർത്ഥാടകരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
നിലവിൽ 100 കണക്കിന് ആളുകൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവർക്കായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും എൻ.ഡി.ആർ.എഫ് സംഘങ്ങളും തിരച്ചിൽ നടത്തുകയാണ്.
ടാങ്ലിംഗ് പ്രദേശത്തിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയതായും റിപ്പോർട്ടുണ്ട്. അതേസമയം മൺസൂൺ ആരംഭിച്ചതോടെ ഹിമാചൽ പ്രദേശിൽ ഇതുവരെ 1,852 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.