അയോധ്യ: രാമക്ഷേത്രത്തിൻ്റെ പ്രധാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായുള്ള ധ്വജാരോഹണ (പതാക ഉയർത്തൽ) ചടങ്ങിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും. അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.(Flag hoisting ceremony in Ayodhya today, Prime Minister will hoist the flag)
2020-ൽ ക്ഷേത്രത്തിന് തറക്കല്ലിട്ട് അഞ്ചു വർഷവും മൂന്നു മാസവും കൊണ്ടാണ് രാമക്ഷേത്രത്തിൻ്റെ പ്രധാന മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടത്തിയതും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഇന്ന് രാവിലെ മോദി സാകേത് കോളേജിൽനിന്ന് അയോധ്യാധാമിലേക്ക് റോഡ് ഷോ നടത്തും. ഇതിനു മുന്നോടിയായി സമീപത്തെ ക്ഷേത്രങ്ങളിലും ദർശനം നടത്തും.
ധ്വജാരോഹണ ചടങ്ങിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്, യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിവിധ സന്ന്യാസി മഠങ്ങളുടെ തലവൻമാർ തുടങ്ങിയവർ പങ്കെടുക്കും. ആകെ ഏഴായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അയോധ്യയിൽ താമസിക്കുന്ന വിശ്വാസികളെയും പിന്നാക്ക സമുദായങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രദേശവാസികളെ ക്ഷണിക്കാത്തത് വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
ചടങ്ങിൻ്റെ പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്തും അയോധ്യ ജില്ലയിലാകെയും സുരക്ഷാ വിന്യാസം കർശനമാക്കിയിട്ടുണ്ട്. അയോധ്യയിൽ കൊടി ഉയർത്താൻ പോകുന്ന പ്രധാനമന്ത്രി വർഷത്തിൽ രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്നത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പാലിച്ചോ എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദ്യം ചെയ്തു.
രാമക്ഷേത്ര നിർമ്മാണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയമായിരുന്നെങ്കിലും ക്ഷേത്രം ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിലടക്കം ബി.ജെ.പിക്ക് പരാജയം നേരിട്ടിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ രാമക്ഷേത്രം പ്രധാന പ്രചാരണ വിഷയമായി ബി.ജെ.പി. ഉപയോഗിച്ചിരുന്നില്ല. എന്നാൽ, അടിസ്ഥാന വോട്ട് ബാങ്ക് ഉറപ്പിച്ചു നിർത്താൻ വേണ്ടിയാണ് അയോധ്യയിലെ ഓരോ ചടങ്ങും പ്രധാനമന്ത്രിയടക്കം പങ്കെടുത്ത് ബി.ജെ.പി. ആഘോഷമാക്കുന്നത്.