

ഹൈദരാബാദ്: ജർമനിയിൽ പുതുവത്സര ദിനത്തിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെലങ്കാന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. തെലങ്കാനയിലെ ഹനുമകൊണ്ട സ്വദേശിയായ ഹൃതിക് റെഡ്ഡി (25) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തീ പടരുന്നത് കണ്ട് പരിഭ്രാന്തനായി അപ്പാർട്ട്മെന്റിന്റെ മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയതാണ് മരണകാരണമായത്.(Fire in Germany, Indian student dies after jumping from building to escape)
മാഗ്ഡെബർഗിലെ ഹൃതിക് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് പുതുവത്സര ദിനത്തിൽ തീപിടിത്തമുണ്ടായത്. മുറിക്കുള്ളിൽ കനത്ത പുക ഉയർന്നതോടെ പ്രാണരക്ഷാർത്ഥം ഹൃതിക് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃതിക്കിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
2022-ൽ വാഗ്ദേവി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം 2023 ജൂണിലാണ് പഠനത്തിനായി ഹൃതിക് ജർമനിയിലെത്തിയത്. ജനുവരി രണ്ടാം വാരത്തിൽ സംക്രാന്തി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ഹൃതിക്. മകൻ വരുന്നത് കാത്തിരുന്ന കുടുംബത്തിലേക്ക് എത്തിയത് മരണവാർത്തയാണ്.