ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെ ഡി.എം.കെ – കോൺഗ്രസ് സഖ്യത്തിൽ ഭിന്നത പുകയുന്നു. സീറ്റ് വിഭജന ചർച്ചകൾക്കായി സമിതി രൂപീകരിക്കുന്നതിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കാണിക്കുന്ന കാലതാമസമാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.(Fight in Tamil Nadu DMK-Congress alliance, dispute intensifies)
തമിഴ്‌നാടിന്റെ ചുമതലയുള്ള ഗിരീഷ് ചോദാങ്കറെ ഡി.എം.കെ നേതാക്കൾ പരിഹസിച്ചതോടെ തർക്കം പരസ്യമായ വാക്പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. ഗിരീഷ് ചോദാങ്കർ രാഷ്ട്രീയത്തിൽ തങ്ങളെ അപേക്ഷിച്ച് ‘ജൂനിയർ’ ആണെന്നും, എം.കെ. സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്താനുള്ള രാഷ്ട്രീയ പാരമ്പര്യം അദ്ദേഹത്തിനില്ലെന്നുമാണ് ഡി.എം.കെ നേതാക്കളുടെ വാദം.
രാഹുൽ ഗാന്ധി നേരിട്ട് കനിമൊഴി എം.പി വഴി ആവശ്യം ഉന്നയിച്ചിട്ടും സീറ്റ് വിഭജന സമിതിയുടെ കാര്യത്തിൽ സ്റ്റാലിൻ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഡി.എം.കെയുടെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ രംഗത്തെത്തി. ചോദാങ്കറുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



